വാല്‍പ്പാറയില്‍ പുലിപിടിച്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; ശരീരം പകുതി ഭക്ഷിച്ച നിലയില്‍

മലക്കപ്പാറ: തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ കാണാതായതിനു പിന്നാലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരച്ചില്‍ പുലര്‍ച്ചെ മൂന്നുമണിവരെ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.
പോലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു. ഒടുവില്‍ കുട്ടിയുടെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാര്‍ഖണ്ഡില്‍നിന്ന് വാല്‍പ്പാറയില്‍ എത്തിയത്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇